അഗളി സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ പഠനയാത്രയ്ക്കെത്തിയ സംഘത്തിലെ വിദ്യാർഥി ഭവാനിപ്പുഴയിൽ മുങ്ങി മരിച്ചു.
കോയമ്പത്തൂർ കിണത്തുകടവിലെ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസ് കോളജിൽ ബിഎസ്‌സി അഗ്രികൾചർ രണ്ടാം വർഷ വിദ്യാർഥി കൊല്ലം നെടുമ്പന സ്വദേശി നന്ദഗോപാലാണ് (21) ഇന്നലെ വൈകിട്ട് നാലരയോടെ മുക്കാലി സൈലന്റ്‌വാലി ഓഫിസിനു പുറകിലെ പുഴയിൽ മുങ്ങിമരിച്ചത്.
യൂണിയൻ ബാങ്ക് എറണാകുളം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സന്തോഷ് കുമാറിന്റെയും കൊല്ലം മുഖത്തല എംജിടിഎച്ച്എസ് അധ്യാപിക സ്മിതയുടെയും മകനാണ്.
കോളജിൽ നിന്നെത്തിയ 120 അംഗ സംഘം ദേശീയോദ്യാനം സന്ദർശിക്കാനെത്തിയതായിരുന്നു.
മുക്കാലിയിലെ സൈലൻറ് വാലി ഇൻഫർമേഷൻ സെന്ററിന് സമീപത്തുള്ള ഫോറസ്റ്റ് ഐബിയുടെ അരികിലൂടെ ഭവാനിപ്പുഴയുടെ ഒഴുക്കുള്ള ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
പുഴയിൽ മുങ്ങിപ്പോയ നന്ദഗോപാലനെ കൂട്ടുകാർ തന്നെയാണു കരയിലെത്തിച്ചത്.
തുടർന്നു വനംവകുപ്പിന്റെ വാഹനത്തിലും ആംബുലൻസിലുമായി കൂക്കംപാളയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം അഗളി ഗവ.ആശുപത്രി മോർച്ചറിയിൽ. നന്ദഗോപാലനോടൊപ്പം അപകടത്തിൽപെട്ട് ഭയന്ന് പുഴയിലെ പാറയിൽ അഭയം തേടിയ നാലു പേരെ വടമെറിഞ്ഞു നൽകി വനംവകുപ്പു ജീവനക്കാർ രക്ഷിച്ചു.
No Comment.