ഇറാനിലെ മിനാബിലുള്ള സ്‌കൂളിന് നേരെ മിസൈൽ ആക്രമണം നടത്താൻ ഉത്തരവിട്ട അമേരിക്കൻ നാവികോദ്യോഗസ്ഥരുടെ ചിത്രങ്ങളും വിവരങ്ങളും ഇറാൻ പുറത്തുവിട്ടു. ഫെബ്രുവരി 28-ന് നടന്ന ദാരുണമായ ആക്രമണത്തിൽ 168 കുട്ടികളടക്കം 175 പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇറാന്റെ നീക്കം. ഇന്ത്യ, സൗത്ത് ആഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ഇറാനിയൻ എംബസികൾ തങ്ങളുടെ സാമൂഹികമാധ്യമമായ എക്‌സ് വഴിയാണ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പങ്കുവെച്ചത്
അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാൻസിലെ കമാൻഡിങ് ഓഫീസർ എൽ.ആർ. ടേറ്റ്, എക്‌സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നീ രണ്ട് ഈ ‘ക്രിമിനലുകളെ’ ഓർത്തുവെക്കണമെന്ന് ഇറാൻ പറയുന്നു. ടോംഹോക്ക് വിഭാഗത്തിൽപ്പെട്ട മിസൈലുകൾ മൂന്ന് തവണ സ്‌കൂളിന് നേരെ തൊടുക്കാൻ അനുമതി നൽകിയത് ഇവരാണെന്നും എംബസികൾ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. “ഈ രണ്ട് ഉദ്യോഗസ്ഥർക്കും മക്കളില്ലേ?” എന്ന ചോദ്യമാണ് സൗത്ത് ആഫ്രിക്കൻ എംബസി കുറിപ്പിലൂടെ ഉന്നയിച്ചത്. ഇവർക്ക് എങ്ങനെ സമാധാനമായി ഉറങ്ങാൻ കഴിയുന്നു എന്നാണ് നൈജീരിയൻ എംബസി ചോദിക്കുന്നത്.
മിനാബിലെ സ്‌കൂളിന് നേർക്കുണ്ടായ ആക്രമണം ലക്ഷ്യനിർണയത്തിൽ സംഭവിച്ച പിഴവാണെന്നാണ് അമേരിക്കയുടെ വാദം. സ്‌കൂളിന് സമീപമുള്ള സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് മിസൈലുകൾ തൊടുത്തതെന്നും എന്നാൽ സാങ്കേതിക തകരാറോ ഉന്നംതെറ്റലോ കാരണം മിസൈലുകൾ സ്‌കൂളിൽ പതിക്കുകയായിരുന്നുവെന്നും യു.എസ് പറയുന്നത്.
No Comment.