ആണവ പ്രതിരോധത്തിനും കൂടുതൽ കരുത്തേകാൻ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധാമൻ (INS Aridhaman) എത്തുന്നു. ‘അരിധാമൻ എന്നത് വെറുമൊരു വാക്കല്ല, അത് കരുത്താണ്’ എന്ന് എക്സിലൂടെ (X) കുറിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ സൂചന നൽകിയത്.
അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരാഗിരി നാവികസേനയ്ക്ക് സമർപ്പിക്കാനായി വിശാഖപട്ടണത്ത് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം.
ഐഎൻഎസ് അരിഹന്ത് (2016), ഐഎൻഎസ് അരിഘാട്ട് (2024 ഓഗസ്റ്റ്) എന്നിവയ്ക്ക് ശേഷം സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ ഭാഗമാകുന്ന മൂന്നാമത്തെ അന്തർവാഹിനിയാണ് അരിധാമൻ. കടലിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ അരിധാമൻ ഉടൻ തന്നെ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഏപ്രിൽ-മെയ് മാസങ്ങൾക്കിടയിൽ അരിധാമൻ സേനയുടെ ഭാഗമാകുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്ക്ക് 114 റഫാൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ കരാർ
7,000 ടൺ ഭാരമുള്ള അരിധാമൻ, മുൻഗാമികളായ അന്തർവാഹിനികളേക്കാൾ വലിപ്പമേറിയതും അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയതുമാണ്. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ (BARC) വികസിപ്പിച്ച 83 മെഗാവാട്ടിന്റെ പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് (PWR) ഇതിന് കരുത്തേകുന്നത്. ശബ്ദം കുറച്ച് ശത്രുക്കളുടെ കണ്ണിൽപ്പെടാതെ സഞ്ചരിക്കാനുള്ള ‘സ്റ്റെൽത്ത്’ ശേഷിയും ഇതിന് കൂടുതലാണ്.
മിസൈൽ കരുത്ത്
ഐഎൻഎസ് അരിഹന്തിനേക്കാൾ ഇരട്ടി പ്രഹരശേഷിയാണ് അരിധാമനുള്ളത്. ഇതിൽ എട്ട് വെർട്ടിക്കൽ ലോഞ്ച് ട്യൂബുകളുണ്ട്. 3,500 കിലോമീറ്റർ പരിധിയുള്ള എട്ട് കെ-4 (K-4) ലോങ്ങ് റേഞ്ച് മിസൈലുകളോ അല്ലെങ്കിൽ 750 കിലോമീറ്റർ പരിധിയുള്ള 24 കെ-15 (K-15) മിസൈലുകളോ വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ശത്രുരാജ്യങ്ങളുടെ ഉള്ളിലേക്ക് കൃത്യമായി ലക്ഷ്യം കാണാൻ ഇതിലൂടെ സാധിക്കും.
ഇന്ത്യയുടെ ആണവ പ്രതിരോധം (Nuclear Deterrence)
അരിധാമൻ കൂടി എത്തുന്നതോടെ സമുദ്രത്തിൽ സദാസമയവും ഒരു ആണവ അന്തർവാഹിനിയുടെ കാവൽ (Continuous at-sea deterrence) ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയുടെ ‘നോ ഫസ്റ്റ് യൂസ്’ (No First Use) ആണവ നയത്തിന് കീഴിൽ, ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കാനുള്ള രാജ്യത്തിന്റെ ശേഷി ഇത് വർദ്ധിപ്പിക്കും. വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ ശാലയിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
No Comment.