Skip to content

chithrodayamflashnews.com

Asnap 1409

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട്‌ വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച്‌ വി ഡി സതീശൻ ഇടപെട്ടതിന്റെ തെളിവുകൾ വിജിലൻസിന്‌.

പുനർജനി തട്ടിപ്പ്‌ കേസിൽ വ്യക്തമായ തെളിവുകളുമായി പരാതിക്കാരനും മാധ്യമപ്രവർത്തകനും വിജിലൻസിന്‌ മുന്നിലെത്തിയതോടെ കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ കുരുക്ക്‌ മുറുകി.

പരാതിക്കാരനായ കാതികുടം ആക്‌ഷൻ കൗൺസിൽ ഭാരവാഹി ജെയ്‌സൺ പാനികുളങ്ങര, മാധ്യമപ്രവർത്തകനായ നയീബ്‌ എന്നിവരാണ്‌ സതീശനെതിരെ തിങ്കളാഴ്‌ച തിരുവനന്തപുരം വിജിലൻസ്‌ സ്പെഷ്യൽ യൂണിറ്റ്‌ (2) ഉദ്യോഗസ്ഥർക്ക്‌ മൊഴി നൽകിയത്‌. വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചതിന്റെ തെളിവുകളാണ്‌ ജെയ്‌സൺ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ്‌ എസ്‌പി വി അജയകുമാറിന്‌ കൈമാറിയത്‌.

സതീശന്റെ വിദേശ യാത്രകൾ, പണപ്പിരിവ്‌, പുനർജനി പദ്ധതിയിലൂടെ ലഭിച്ചതും ചെലവാക്കിയതുമായ പണത്തിന്റെ കണക്ക്‌ തുടങ്ങിയ ആരോപണങ്ങളിൽ ഉറച്ച്‌ നിൽക്കുകയാണെന്ന്‌ പരാതിക്കാരൻ മൊഴി നൽകി. ബർമിങ്‌ഹാമിൽ താൻ പ്രസംഗിച്ചിട്ടുണ്ടെന്നും സഹായം ആവശ്യപ്പെട്ടെന്നും വി ഡി സതീശൻ പറയുന്ന വീഡിയോയും രേഖകളും തെളിവായി കൈമാറി. ലഞ്ച്‌ മീറ്റിങ്ങിലൂടെയാണ്‌ പണം കണ്ടെത്തിയതെന്നും തിരുവനന്തപുരം സ്വദേശിയായ വനിതയാണ്‌ പരിപാടി സംഘടിപ്പിച്ചതെന്നും സതീശൻതന്നെ സമ്മതിക്കുന്ന ദൃശ്യങ്ങളാണിവ.

സർക്കാർ അനുമതിയോടെയാണ്‌ വിദേശത്ത്‌ പോയതെന്ന്‌ സതീശൻ പറയുന്നുണ്ടെങ്കിലും സാമ്പത്തിക സഹായം സ്വീകരിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ജെയ്‌സൺ ആവശ്യപ്പെട്ടിട്ടുണ്ട്‌. ലഭിക്കുന്ന പണത്തിന്റെ ഓഡിറ്റ്‌ എല്ലാ മാസവും നടത്തുമെന്ന്‌ നേരത്തേ സതീശൻ പറഞ്ഞിരുന്നു. പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ച്‌ ഉത്തരവാദിത്വ രഹിതമായാണ്‌ ഇടപെടുന്നതെന്നും പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിട്ടുണ്ട്‌.

വിദേശപണം ഉപയോഗിച്ച്‌ റിയൽ എസ്റ്റേറ്റ്‌ ഗ്രൂപ്പുകളെ സഹായിക്കാനുള്ള നീക്കമാണ്‌ നടത്തിയതെന്നും ഇതിനായി എംഎൽഎ ഫണ്ടടക്കം ദുർവിനിയോഗം നടത്തിയെന്നും നയീബ്‌ വിജിലൻസിനെ അറിയിച്ചു. ചൊവ്വാഴ്‌ച പറവൂർ മുൻ എംഎൽഎ പി രാജുവിൽനിന്ന്‌ വിജിലൻസ്‌ മൊഴിയെടുക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6