കോഴിക്കോട്: ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികൾ വേഗത്തിൽ ആക്കണമെന്ന് സർവ്വ കക്ഷി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യസംഘം നിപ ബാധിത മേഖലകളിൽ സന്ദർശനം നടത്തുകയാണ്. മലപ്പുറത്ത് നിപയില്ലെന്ന് സ്ഥിരീകരിച്ചു. മഞ്ചേരിയില്‍നിന്ന് അയച്ച സ്രവ സാംപിള്‍ പരിശോധനാഫലം നെഗറ്റീവാണ്.
39 കാരനായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിക്കാണ് ഏറ്റവും ഒടുവിൽ നിപ സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നമില്ല. നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദാലിയുമായി നേരിട്ട് സമ്പർക്കമുള്ള ആളാണ് ചെറുവണ്ണൂർ സ്വദേശി. മുഹമ്മദലി ചികിത്സയ്ക്ക് എത്തിയ കോഴിക്കോട് ഇഖ്ര ആശുപത്രിയിൽ നിന്നാണ് രോഗം പകർന്നത്. ഈ സാഹചര്യത്തിൽ മുഹമ്മദലിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. ലക്ഷണം ഇല്ലാത്തവരെയും പരിശോധിക്കും.
സർവ്വകക്ഷി യോഗത്തിൽ മന്ത്രിമാരും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. നിപ ബാധിത മേഖലകളിൽ കേന്ദ്ര ആരോഗ്യസംഘം സന്ദർശനം തുടരുകയാണ്. മരുതോങ്കരയും ആയഞ്ചേരിയും അടക്കമുള്ള മേഖലകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം.
No Comment.