കൊളംബൊ ഏഷ്യയുടെ രാജാക്കന്മാരായി ടീം ഇന്ത്യ ഏകദിന ലോകകപ്പിന്. ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറിൽ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകർത്തത്. ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ 6.1 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാൻ കിഷൻ (23), ശുഭ്മാൻ ഗിൽ (27) പുറത്താവാതെ നിന്നു.
കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂർത്തിയാക്കുകയായിരുന്നു. ഗിൽ ആറ് ഫോർ നേടി. കിഷന്റെ അക്കൗണ്ടിൽ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു. നേരത്തെ, ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ മൂന്നാം പന്തിൽ തന്നെ കുശാൽ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. അവിടെയായിരുന്നു ലങ്കയുടെ തകർച്ചയുടെ തുടക്കവും. രണ്ടാം ഓവർ എറിയാനെത്തിയ സിറാജ് റൺസൊന്നും വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ വലിയൊരു സൂചനയും നൽകി.
ബുമ്രയെറിഞ്ഞ മൂന്നാം ഓവറിൽ ഒരു റൺ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവർ. ആദ്യ പന്തിൽ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തിൽ റൺസൊന്നുമില്ല. മൂന്നാം പന്തിൽ സദീര സമരവിക്രമ (0) എൽബിഡബ്ലൂായി. തൊട്ടടുത്ത പന്തിൽ ചരിത് അസലങ്ക (0) ഇഷാൻ കിഷന്റെ കയ്യിൽ വിശ്രമിച്ചു. അടുത്ത പന്തിൽ ധനഞ്ജയ ഡിസിൽവയുടെ ഫോർ.
എന്നാൽ അവസാന പന്തിൽ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറിൽ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറിൽ ദസുൻ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. പിന്നാലെ കുശാൽ മെൻഡിനേയും സിറാജ് (17) മടക്കി. മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദുഷൻ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
No Comment.