1989-ൽ 16-ാം വയസ്സിൽ കറാച്ചിയിൽ വെച്ച് പാകിസ്താനെതിരെയാണ് സച്ചിൻ തെണ്ടുൽക്കർ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ അതിനും രണ്ടു വർഷം മുൻപ് താരം പാകിസ്താന്റെ ജേഴ്സിയിൽ ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട് എന്ന് എത്ര പേർക്കറിയാം?
1987 ജനുവരി 20-ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ഒരു പ്രദർശന മത്സരത്തിനിടയിലായിരുന്നു ആ അപൂർവ്വ സംഭവം. മത്സരത്തിനിടെ പാക് താരങ്ങളായ ജാവേദ് മിയാൻദാദും അബ്ദുൾ ഖാദിറും വിശ്രമത്തിനായി പവലിയനിലേക്ക് മടങ്ങിയപ്പോൾ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരുടെ ആവശ്യമുണ്ടായി. തുടർന്ന് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടതനുസരിച്ച് അന്ന് 13 വയസ്സുകാരനായ സച്ചിൻ പാകിസ്താനുവേണ്ടി ഫീൽഡ് ചെയ്യാൻ ഇറങ്ങി.
ലോങ് ഓണിൽ ഫീൽഡ് ചെയ്ത സച്ചിന് മുകളിലൂടെ ഇന്ത്യൻ ഇതിഹാസം കപിൽ ദേവ് അടിച്ച പന്ത് സിക്സറാവുകയും ചെയ്തു. അല്പം മുൻപോട്ട് ഓടിയിരുന്നെങ്കിൽ ആ ക്യാച്ച് എനിക്ക് എടുക്കാമായിരുന്നു എന്ന് സച്ചിൻ പിന്നീട് തന്റെ ആത്മകഥയായ ‘പ്ലേയിങ് ഇറ്റ് മൈ വേ’യിൽ കുറിച്ചിട്ടുമുണ്ട്.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കൗതുകകരമായ ഈ സംഭവത്തിന്റെ കഥ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്!
No Comment.