ഭാരതത്തിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സ്വദേശി ശീലം വളർത്താൻ ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിന്റെ ആഹ്വാനം. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ഈ വിഷയം ഉയർത്തിയത്.
ഭാരതത്തിനുമേൽ വൈദേശിക രാജ്യങ്ങളിൽ ചിലതിന്റെ ‘അപ്രഖ്യാപിത ഉപരോധങ്ങൾ’ വന്നിരിക്കുന്ന സാഹചര്യത്തിൽ രാഷ്‌ട്രപതിയുടെ ആഹ്വാനത്തിന് പ്രസക്തി ഏറെയാണ്.
ആത്മനിർഭര ഭാരതത്തെയും മേക് ഇൻ ഇന്ത്യാ പദ്ധതികളേയും ഓർമ്മിപ്പിച്ചും രാഷ്‌ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വദേശി പ്രചാരണ പരിപാടിയുടെ ലക്ഷ്യവും നേട്ടവും വിശദീകരിച്ചുമാണ് രാഷ്‌ട്രപതി ഈ ആഹ്വാനം നടത്തിയത്.
ആഗസ്ത് ഏഴിന്, നമ്മുടെ നെയ്‌ത്തുകാരെയും അവരുടെ ഉൽപ്പന്നങ്ങളെയും ആദരിക്കുന്ന ‘ദേശീയ കൈത്തറി ദിനം’ രാജ്യം ആഘോഷിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് 1905 ൽ ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണയ്‌ക്കായി 2015 മുതലാണ് നാം ‘കൈത്തറി ദിനം’ ആഘോഷിക്കുന്നത്. ഭാരതീയ കരകൗശല വിദഗ്ധരുടെയും തൊഴിലാളികളുടെയും വിയർപ്പും അധ്വാനവും, അവരുടെ അസാമാന്യ കഴിവുകൾ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കാൻ മഹാത്മാഗാന്ധിയാണ് സ്വദേശി സങ്കൽപ്പത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തിയത്. മേക്ക്- ഇൻ- ഇന്ത്യ സംരംഭം, ആത്മനിർഭർ ഭാരത് അഭിയാൻ തുടങ്ങിയ നമ്മുടെ ദേശീയ ശ്രമങ്ങൾക്ക് സ്വദേശി എന്ന ആ ആശയം പ്രചോദനം നൽകിയിട്ടുണ്ട്. ഭരതീയമായ ഉൽപ്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും നമുക്ക് ദൃഢനിശ്ചയം ചെയ്യാം,’ രാഷ്‌ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ മേഖലയിലെ വളർച്ചയും കുതിപ്പുകളും വിവരിച്ച ദ്രൗപതി മുർമു, സാമ്പത്തിക മേഖലയിലെ സമഗ്ര വികസനം വിവരിച്ചു. നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ രാജ്യത്തിന് സാധിച്ചു. വനിതാ ശാക്തീകരണം ഇന്ന് മുദ്രാവാക്യമല്ല, യാഥാർത്ഥ്യമാണ്. രാജ്യത്തെ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ, മറ്റു സമുദായ വിഭാഗങ്ങളിലുള്ളവർ മാറ്റിനിർത്തപ്പെട്ടവരാണെന്ന അവസ്ഥ മാറി. വിവിധ സംരംഭങ്ങളിലൂടെ ആ വിഭാഗത്തിലുള്ളവരുടെ അഭിലാഷങ്ങളും ആശയങ്ങളും പ്രാവർത്തികമാക്കാൻ പ്രവർത്തിക്കുന്നു, രാഷ്‌ട്രപതി വിവരിച്ചു
No Comment.