തിരുവന്തപുരം പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. സഭയിലെ പുതിയ അംഗങ്ങളുടെ (എംഎൽഎമാർ) സത്യപ്രതിജ്ഞാ ചടങ്ങുകൾ രാവിലെ 9 മണിയോടെ സഭാ ഹാളിൽ ആരംഭിച്ചു. പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ ജനപ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതനുസരിച്ച് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ.എം. അഭിജിത്തും സത്യവാചകം ചൊല്ലി അധികാരമേറ്റു. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് സഭയെ അഭിസംബോധന ചെയ്ത പ്രോടേം സ്പീക്കർ ജി. സുധാകരൻ, “ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്…” എന്ന് പ്രത്യേകം എടുത്തുപറഞ്ഞാണ് സഭാ നടപടികളിലേക്ക് കടന്നത്.
പുതിയ സഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ 105-ാമനായും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 133-ാമനായും സത്യപ്രതിജ്ഞ ചെയ്യും.
വടക്കാഞ്ചേരിയിൽ നിന്നുള്ള എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയാണ് അക്ഷരമാലാ ക്രമത്തിൽ ഏറ്റവും ഒടുവിൽ (140-ാമത്) സത്യപ്രതിജ്ഞ ചെയ്യുക. നാളെ (മേയ് 22) നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.
No Comment.