ജയ്‌പൂർ: രാജസ്ഥാനില്‍ ഭർത്താവിനെ ആസൂത്രിതമായി ജീവനെടുത്തത് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവതിയും കാമുകനും കൂട്ടാളികളും പിടിയിലായി. ആശിഷ് എന്ന യുവാവാണ് മരണപ്പെട്ടത്. സംഭവത്തിൽ ഭാര്യ അഞ്ജു, കാമുകൻ സഞ്ജു, ഇവരുടെ 2 സുഹൃത്തുക്കൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ക്രൂരമായ കൃത്യത്തിന്റെ ചുരുളഴിച്ചത്..
ജനുവരി 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം നടക്കാൻ പോകാമെന്ന് പറഞ്ഞ് ഭര്‍ത്താവായ ആശിഷിനെയും കൂട്ടി അഞ്ജു പുറത്തേക്ക് പോയി. ആളൊഴിഞ്ഞ റോഡിലെത്തിയപ്പോൾ നേരത്തെ ഒളിച്ചിരുന്ന കാമുകൻ സഞ്ജുവും, സുഹൃത്തുക്കളും ചേർന്ന് ആശിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് ജീവനെടുക്കുകയും ആയിരുന്നു. തുടർന്ന് വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ ശരീരത്തിന് മുകളിലൂടെ കാർ കയറ്റി ഇറക്കുകയും ചെയ്തു..
അമിതവേഗത്തിലെത്തിയ കാർ തങ്ങളെ ഇടിച്ചുവെന്നും കാറിലുണ്ടായിരുന്നവർ ആഭരണങ്ങൾ കവർന്നുവെന്നുമാണ് അഞ്ജു ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ ആശിഷിന്റെ ശരീരത്തിലെ മുറിവുകൾ വാഹനാപകടത്തിന്റേതല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമായി. കൂടാതെ, ഭർത്താവ് മരണപ്പെട്ട സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന അഞ്ജുവിന് പോറലുകൾ പോലും ഏൽക്കാതിരുന്നത് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് അഞ്ജുവിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൂത്യം നടന്ന സമയത്ത് കാമുകൻ സഞ്ജുവും അതേ സ്ഥലത്തുണ്ടായിരുന്നതായി തെളിഞ്ഞു. ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിച്ചു..
അയൽവാസിയായ സഞ്ജുവുമായി അഞ്ജു കടുത്ത പ്രണയത്തിലായിരുന്നു. വിവാഹശേഷവും ഈ ബന്ധം തുടരാൻ ആശിഷ് തടസ്സമാണെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്നാണ് കൃത്യം ആസൂത്രണം ചെയ്തത്. തെളിവ് നശിപ്പിക്കാനായി അഞ്ജു സ്വന്തം മൊബൈൽ ഫോണും കമ്മലുകളും വലിച്ചെറിയുകയും ബോധരഹിതയായത് പോലെ അഭിനയിച്ച് റോഡിൽ കിടക്കുകയും ചെയ്തിരുന്നു
No Comment.