വിസ്മയ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ബുള്ളിയിങ്ങിനെതിരെ പ്രതികരിച്ച് നടി സീമ ജി നായർ. വിസ്മയയെ അധിക്ഷേപിച്ചുകൊണ്ടുള്ള ചില കമന്റുകൾ വായിക്കുമ്പോൾ തനിക്ക് പോലും സഹിക്കാൻ കഴിയുന്നില്ലെന്ന് സീമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിസ്മയ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. മോഹൻലാലും സുചിത്രയും സ്നേഹത്തോടെ ‘മായ’ എന്ന് വിളിക്കുന്ന മകളെ ഇത്രയധികം വിമർശിക്കേണ്ട സാഹചര്യം എന്താണെന്നും സീമ ചോദിച്ചു. ജനാധിപത്യ രാജ്യത്ത് ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അഭിപ്രായം തങ്ങൾക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ ഒരാളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും സീമ ചൂണ്ടിക്കാട്ടി.
വിസ്മയയുടെ സംസാരശൈലിയെയും ബോഡി ലാംഗ്വേജിനെയും വരെ വിമർശിക്കുന്നവരെയും സീമ തന്റെ കുറിപ്പിലൂടെ ചോദ്യം ചെയ്തു. വലിയൊരു വേദിയിലും നിരവധി ആളുകൾക്ക് മുന്നിലും സംസാരിക്കുമ്പോൾ സ്വാഭാവികമായും ടെൻഷനും ആശയക്കുഴപ്പവും ഉണ്ടാകാമെന്നും അവർ പറഞ്ഞു.
താൻ വർഷങ്ങളായി നാടകങ്ങളിൽ അഭിനയിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ വേദിയിൽ എത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇന്നും ചെറിയൊരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ എന്ത് പറയണമെന്ന കാര്യത്തിൽ ടെൻഷൻ അനുഭവപ്പെടാറുണ്ടെന്ന് സീമ വ്യക്തമാക്കി. അങ്ങനെയെങ്കിൽ ആദ്യമായി വലിയൊരു വേദിയിലേക്ക് എത്തുന്ന വിസ്മയയുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കണമെന്നും അവർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഇരുന്ന് അധിക്ഷേപിക്കുന്നവരോടും സീമ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിന് പകരം സ്വന്തം ജീവിതത്തിൽ ശ്രദ്ധിക്കാനും കുടുംബത്തെ നോക്കാനും അവർ ആവശ്യപ്പെട്ടു.
വിസ്മയ മോഹൻലാലിന്റെ മകളാണെന്നതുകൊണ്ട് ലഭിക്കുന്ന ഒരു പ്രത്യേക പരിചയമുണ്ടെങ്കിലും, അതിന്റെ പേരിൽ അവൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ബോഡി ഷെയ്മിങ്ങും നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സീമ പറഞ്ഞു.
വിസ്മയയുടെ കലാരംഗത്തേക്കുള്ള തുടക്കം ഗംഭീരമാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് സീമ ജി നായർ കുറിപ്പ് അവസാനിപ്പിച്ചത്.
No Comment.