ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
ഫറോക്ക്: നിപ സ്ഥിരീകരിച്ച 39 വയസുകാരനായ ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ എട്ടിന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിൽ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30-ന് ചെറുവണ്ണൂർ ജമാഅത് മസ്ജിദിലെത്തി. ഉച്ചക്ക് യു.കെ. ചായക്കടയിലും വൈകീട്ട് 5.30-ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലും സന്ദർശനം നടത്തി. ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി.
സെപ്റ്റംബർ ഒമ്പതിന് ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടി.പി. ആശുപത്രി സന്ദർശിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതൽ 6 മണി വരെ ഫറോക്കിലെ ടി.പി. ആശുപത്രിയിൽലെത്തി. അവിടുന്ന് തിരിച്ച് വീട്ടിലേക്ക് പോയി. സെപ്റ്റംബർ 10-ന് വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 11-ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയിൽ ഫറോക്കിലെ ടി.പി. ആശുപത്രിയിൽ ചെലവഴിച്ച് വീട്ടിൽ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതൽ സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയിൽ ചെലവഴിച്ചു. സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് 12.30 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുവണ്ണൂരിൽ ഒരാള്‍ക്ക് കൂടി നിപബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പറേഷനിലെ 43 (കൊളത്തറ), 44 (കുണ്ടായിത്തോട്), 45 (ചെറുവണ്ണൂര്‍ ഈസ്റ്റ്), 46 (ചെറുവണ്ണൂര്‍ വെസ്റ്റ്), 47 (ബേപ്പൂര്‍ പോര്‍ട്ട്), 48 (ബേപ്പൂര്‍), 51 (പുഞ്ചപ്പാടം) വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നിപ സ്ഥിരീകരിച്ചയാളുടെ താമസ സ്ഥലത്ത് നിന്നും 5 കിലോമീറ്റര്‍ ചുറ്റളവിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍.
കണ്ടെയിന്‍മെന്റ് സോണുകളാക്കിയ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 മണി വരെ മാത്രമായിരിക്കും. മരുന്ന് ഷോപ്പുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.
No Comment.