ബേക്കറിയില്‍ നിന്ന് ഈ പലഹാരങ്ങള്‍ വാങ്ങുമ്ബോള്‍ സൂക്ഷിക്കണം; ക്യാൻസര്‍ വരെ വന്നേക്കും
കോട്ടയം: കൃത്രിമ നിറക്കൂട്ടുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനവും ഉപയോഗിക്കുന്നവർക്കെതിരെ വൻ പിഴയും ഏർപ്പെടുത്തിയെങ്കിലും കടകളില്‍ പരിശോധന കൃത്യമായി നടക്കാത്തതിനാല്‍ ഉപയോഗത്തില്‍ ഒരുകുറവുമില്ലെന്ന് ആക്ഷേപം.
ടാർട്രാസൈൻ, സണ്‍സെറ്റ് യെല്ലോ, അമരന്ത്, അല്ലുറ റെഡ്, ക്വിനോലിൻ യെല്ലോ, ബ്രില്ല്യന്റ് ബ്ലൂ, ഇൻഡിഗോ കാർമൈൻ എന്നിവയാണ് സാധാരണ ഭക്ഷണങ്ങളില്‍ ചേർക്കുന്ന നിറങ്ങള്‍. ഇവ അനുവദനീയമായ അളവില്‍ കൂടുതലുപയോഗിക്കുമ്ബോഴാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
കൃത്രിമ നിറങ്ങളടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. കുട്ടികളില്‍ സ്വഭാവവൈകല്യങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും ആസ്മയ്ക്കും കാൻസറിനും കാരണമാകും.
ബേക്കറികളില്‍ ഏറെ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്‌തുവായ മിക്സ്‌ചറില്‍ അനുവദനീയമല്ലാത്ത നിറം ചേർക്കല്‍ വ്യാപകമായതിനെതുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ടാട്രസിൻ മിക്സ്ചറുകളില്‍ മിക്ക ബേക്കറികളിലും ഉപയോഗിക്കുന്നതായി കണ്ടെത്തി. മിക്സ്‌ചറുകളില്‍ മഞ്ഞനിറത്തിനായാണ് ഇത് ഉപയോഗിക്കുന്നത്.
88 ശതമാനം സാമ്ബിളിലും പ്രശ്നം
88 ശതമാനം ഭക്ഷണ സാമ്ബിളിലും അനുവദനീയമായ അളവിലും കൂടുതല്‍ സിന്തറ്റിക് നിറങ്ങള്‍ അടങ്ങിയതായാണ് ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പഠനത്തില്‍കണ്ടെത്തല്‍. ഇന്ത്യയില്‍ എട്ട് കൃത്രിമനിറങ്ങളാണ് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളത്. നിറക്കൂടുതലിനൊപ്പം രുചിക്കായി മറ്റു രാസവസ്തുക്കളും ചേർന്നതായാണ് കണ്ടെത്തല്‍
നിറങ്ങള്‍ വ്യാപകമായി ചേർക്കുന്ന ഭക്ഷണങ്ങള്‍
ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അല്‍ ഫഹം, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ബേക്കറി ഉല്പന്നങ്ങളായ ചിപ്സ്, റസ്ക്, ബേബി റസ്ക്. മിക്ചറില്‍ ടാർട്രസിൻ, കാർമോയിസിൻ പോലുള്ള ഭക്ഷണങ്ങളിലും കൃത്രിമ നിറങ്ങള്‍ വ്യാപകമായാണ് ചേർക്കുന്നത്. ലഡു, ജിലേബി പോലുളളവയില്‍ 10 കിലോയില്‍ ഒരു ഗ്രാം കൃത്രിമ നിറം മാത്രം ചേർക്കാനാണ് അനുവാദം. നിറത്തിന്റെ കുറവ് കച്ചവടം കുറക്കുക്കുമെന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായാണ് നിറങ്ങള്‍ ചേർക്കുന്നത്.
No Comment.