2023 | ജൂൺ 21|ബുധൻ |
നാല് ദിവസത്തെ അമേരിക്കൻ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യുയോര്‍ക്കിലെത്തി.ഇന്ത്യൻ സമയം രാത്രി 9.30ഓടെയാണ് വിമാനമിറങ്ങിയത്. വിമാനത്താവളത്തിന് സമീപം ഇന്ത്യൻ വംശജരും മോദിയെ സ്വീകരിച്ചു. യു.എൻ ആസ്ഥാനത്തെ യോഗദിന പരിപാടിയിലും വാഷിങ്ടണില്‍ പ്രസിഡണ്ട് ജോ ബൈഡനുമായ ചര്‍ച്ചയിലുമടക്കം നിരവധി ചടങ്ങുകളില്‍ പ്രധാനമന്ത്രി സംബന്ധിക്കും.ഐക്യരാഷ്ട്ര സഭ അടക്കം ആഗോള വേദികളില്‍ ഇന്ത്യക്ക് വിപുലമായ പങ്ക് കിട്ടേണ്ടതുണ്ടെന്ന് അമേരിക്കൻ യാത്രക്കു മുന്നോടിയായി ‘ദ വാള്‍ സ്ട്രീറ്റ് ജേണലി’ന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. ആഗോള തലത്തില്‍ ശരിയായ ഇടം നേടിയെടുക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുകയാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയുമായുള്ള ബന്ധം മുമ്ബെന്നത്തേക്കാള്‍ ശക്തമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ, യു.എസ് നേതാക്കള്‍ തമ്മിൽ മുമ്പത്തേക്കാള്‍ വിശ്വാസമുണ്ട്. തന്നെയും തന്‍റെ രാജ്യത്തെയും എങ്ങനെയാണോ, അതേ നിലയിലാണ് താൻ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്.ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകാൻ അതിര്‍ത്തിയില്‍ സമാധാനവും സഹിഷ്ണുതയും പുലരണം. പരമാധികാരവും അതിര്‍ത്തി ഭദ്രതയും മാനിക്കപ്പെടണം. നിയമവാഴ്ച പരിപാലിച്ച് അഭിപ്രായ ഭിന്നതകള്‍ക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കണം. അതേസമയം, പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യുക്രെയ്ൻ-റഷ്യ വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷമായി പെരുമാറുന്നുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ നിഷ്പക്ഷമല്ല; സമാധാനത്തിന്‍റെ പക്ഷത്താണ്.അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും മാനിക്കാൻ എല്ലാവരും തയാറാകണം. തര്‍ക്കങ്ങള്‍ യുദ്ധം നടത്തിയല്ല, നയതന്ത്ര-സംഭാഷണ മാര്‍ഗങ്ങളിലൂടെയാണ് പരിഹരിക്കേണ്ടത്. സംഘര്‍ഷം അവസാനിപ്പിക്കാൻ കഴിയാവുന്നതെല്ലാം ഇന്ത്യ ചെയ്യും-മോദി പറഞ്ഞു.
No Comment.