അട്ടപ്പാടി കോളജില്‍ താന്‍ സമര്‍പ്പിച്ചതായി പറയുന്ന സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പലിന് മറ്റാരോ കൈമാറിയതാണെന്ന് കെ.വിദ്യ. അത് തന്റെ തലയിലാക്കി വിവാദങ്ങളുണ്ടാക്കാന്‍ ആസൂത്രമുണ്ടായി. താന്‍ വ്യാജരേഖ സമര്‍പ്പിച്ചുവെന്നാണ് പ്രചരിപ്പിച്ചതെന്നും മഹാരാജാസിലെ അധ്യാപകരില്‍ ചിലരുടെ പ്രേരണയും ഇതിനുണ്ടായെന്നും വിദ്യ ആരോപിച്ചു. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്താല്‍ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും കരിന്തളം കോളജിലും ജോലിക്കായി വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും വിദ്യ പൊലീസിന് മൊഴി നല്‍കി.
നോട്ടിസ് ലഭിച്ചിരുന്നുവെങ്കില്‍ താന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമായിരുന്നുവെന്നും ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നതിനാലാണ് ഫോണ്‍ ഓഫാക്കി വച്ചതെന്നും വിദ്യ പറയുന്നു. കുടുംബത്തോടെ തകര്‍ന്നുപോകുമെന്ന നിലയിലെത്തിയെന്നും സുഹൃത്തുക്കളായ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് താങ്ങിയതെന്നും വിദ്യ വ്യക്തമാക്കി. വിദ്യയെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കും.
No Comment.