കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സ്ഥിരം സന്ദർശകനായിരുന്നെന്നും അക്കാലത്താണ് പെൺകുട്ടികൾ പീഡനത്തിനിരയായതെന്നും വ്യക്തമാക്കുന്ന സാക്ഷിമൊഴി പുറത്ത്.
മോൻസൺ മാവുങ്കലിനെതിരെ പെരുമ്പാവൂർ കോടതിയിലുള്ള കേസിൽ സാക്ഷി നൽകിയ മൊഴിയിലെ വസ്‌തുതകൾ, സുധാകരനെതിരെ ഉയർന്ന ആരോപണങ്ങൾ സാധൂകരിക്കുന്നു.
മോൻസണിന്റെ കോസ്‌മോസ് എന്ന സ്ഥാപനത്തിൽ 2017 മുതൽ 2019 അവസാനം വരെ ജോലി ചെയ്‌ത യുവതിയുടേതാണ് സാക്ഷിമൊഴി. ഇവർ നൽകിയ പീഡനപരാതിയിലും മോൻസൺ പ്രതിയാണ്. പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും 2019 ജൂണിൽ ഗർഭഛിദ്രം നടത്തിയെന്നുമാണ് പീഡനക്കേസിലെ എഫ്‌ഐആറിൽ പറയുന്നത്.
പെരുമ്പാവൂർ കോടതിയിലുള്ള കേസിലെ സാക്ഷിമൊഴിയിൽ 2018 മുതൽ താൻ അവിടെയുണ്ടായിരുന്ന കാലങ്ങളിൽ പലപ്പോഴും സുധാകരൻ എത്തിയിരുന്നതായി പറയുന്നു. പീഡനം നടന്ന കാലത്തടക്കം അവിടെ ആരെല്ലാം വന്നിരുന്നുവെന്ന ഭാഗത്ത് പെൺകുട്ടി പറയുന്നത്: ‘‘ഞാൻ ജോയിൻ ചെയ്‌ത് കുറച്ചുകാലം കഴിഞ്ഞ് എബിൻ എന്ന ഒരാൾ അദ്ദേഹത്തിന്റെ സഹായിയായി ജോയിൻ ചെയ്‌തിരുന്നു. കോൺഗ്രസിന്റെ ഭാരവാഹിയും കെ സുധാകരനുമായി അടുത്ത ബന്ധമുള്ള ആളുമായിരുന്നു എബിൻ’’. ‘‘2018ൽ എബിൻ ചേട്ടനാണ് സുധാകരൻ സാറിനെ അവിടെ കൊണ്ടുവരുന്നത്. അവിടെവച്ച് ഡോക്ടർ, സുധാകരൻ സാറിന്റെ കണ്ണിനു താഴെയുള്ള പാടുകൾ മാറ്റിക്കൊടുക്കാമെന്നും തടിയും വയറുമെല്ലാം കുറച്ച് കൊടുക്കാനുള്ള ഉപകരണങ്ങൾ ഇവിടെ ഉണ്ടെന്നും പറഞ്ഞു. സുധാകരൻ സാർ 4–-5 ദിവസം ഉണ്ടായിരുന്നു. ഡോക്ടർ തൊട്ടടുത്തുതന്നെ ഒരു വീട് ഗസ്റ്റ് ഹൗസായി എടുത്തിരുന്നു. അവിടെയാണോ സുധാകരൻ സാർ താമസിച്ചിരുന്നതെന്ന് അറിയില്ല’’… ‘‘ട്രീറ്റ്‌മെന്റ് കൂടാതെ സുധാകരൻ സാർ ഇടയ്‌ക്ക് എറണാകുളത്ത് വരുമ്പോൾ ഭക്ഷണം കഴിക്കാനും അവിടെ വരാറുണ്ടായിരുന്നു. ആ സമയത്ത് ജിജി തോംസണും മറ്റ് ചില കോൺഗ്രസുകാരും പള്ളിയിലച്ചനും അനൂപും മറ്റും അവിടെ ഉണ്ടായിരുന്നു. മൂന്നു നാല് പ്രാവശ്യം ഭക്ഷണം കഴിക്കാനായും ഡോക്ടറെ കാണാനായും സുധാകരൻ സാർ അവിടെ വന്നതായി കണ്ടിട്ടുണ്ട്’’.
മോൻസണിന്റെ വസതിയിലും സ്ഥാപനങ്ങളിലും പീഡനം നടന്ന സമയത്ത് താൻ എത്തിയിരുന്നില്ലെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് യുവതിയുടെ സാക്ഷിമൊഴി
No Comment.