വിദ്യാർത്ഥിനിയെ താമസിക്കുന്ന ലോഡ്ജിലെത്തിച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകനെ വിദ്യാർത്ഥിനി അതേ കത്തി പിടിച്ചുവാങ്ങി കുത്തി പരിക്കേൽപ്പിച്ചു*. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. നീറ്റ് പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് അദ്ധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പുസ്തകം നൽകാമെന്ന് പറഞ്ഞാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ചത്.
തുടർന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ അദ്ധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി വിദ്യാർത്ഥിനി കുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ധർമപുരി അഴഗിരി നഗർ സ്വദേശിയായ അദ്ധ്യാപകൻ ശക്തിദാസനാണ് (30) കുത്തേറ്റത്. ഇയാളെ പരിക്കുകളോടെ സേലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ സേലത്തെ ഒരു സ്വകാര്യ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകനാണ്. ഇവിടെ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പുതുക്കോട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പുസ്തകവും മറ്റും വാങ്ങാൻ വൈകുന്നേരം വിദ്യാർത്ഥിനി അദ്ധ്യാപകൻ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കത്തി കാണിച്ച് ഭീഷിപ്പെടുത്തി പീഡിപ്പിക്കാൻ ശക്തിദാസൻ ശ്രമിച്ചത്. എന്നാൽ പിടിവലിക്കിടെ അദ്ധ്യാപകന്റെ കൈയിൽ നിന്ന് കത്തി പിടിച്ചുവാങ്ങിയ വിദ്യാർത്ഥിനി ശക്തിദാസന്റെ വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പിടിവലിക്കിടെ വിദ്യാർത്ഥിനിയുടെ കൈയ്ക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജ് ജീവനക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്. സേലം അഴകാപുരം പൊലീസ് ശക്തിദാസനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
No Comment.