സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു. പ്രതിദിനം പതിനായിരത്തിലേറെ പേരാണ് പനിബാധിച്ച് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നത്. മൂന്ന് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേരാണ് പനിക്ക് ചികിത്സതേടി സർക്കാർ ആശുപത്രിയിലെത്തിയത്. ഇതിൽ ഏറ്റവും അധികം രോഗികൾ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ്.
വൈറൽ പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം കോവിഡ് ബാധിതരുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും മുൻകരുതൽ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് പറയുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടുന്നതുപോലെയാണ് വർഷാവസനവും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്. കാലവസ്ഥ വ്യതിയാനവും വിട്ടുവിട്ടു പെയ്യുന്ന മഴയും പനി കൂടാൻ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊതുനശീകരണത്തിൽ വീഴ്ചയുണ്ടായത് ഡെങ്കു അടക്കമുള്ള രോഗങ്ങളുടെ പകർച്ചക്ക് കാരണമായിട്ടുണ്ട്.
ഈ വർഷം ഇതുവരെ 268 പേർക്ക് ഡെങ്കിപ്പനിയും 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എലിപ്പനിമൂലം ഒരു മരണവുമുണ്ടായി. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സതേടുന്ന ആളുകളുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. പ്രതിദിനം ഇരുപതിനടുത്ത് ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
No Comment.