കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസം. കിഫ്ബിയും പെൻഷൻ കമ്പനിയും കടമെടുത്ത 3140 കോടി ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് വെട്ടിക്കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. ഇതോടെ 2000 കോടി കടമെടുക്കാൻ ധന വകുപ്പ് തീരുമാനിച്ചു. കിഫ്ബിയും ക്ഷേമപെക്ഷൻ വിതരണത്തിന് രൂപീകരിച്ച കമ്പനിയും ചേര്‍ന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9422 കോടി വായ്പയെടുത്തെന്നാണ് സിഐജിയുടെ കണക്ക്. ഇത് മൂന്ന് വര്‍ഷംകൊണ്ട് കേരളത്തിന്റെ വായ്പാപരിധിയില്‍ നിന്ന് വെട്ടാൻ ആയിരുന്നു തീരുമാനം. ഈ വര്‍ഷം 3240 കോടി രൂപ ഈ ഇനത്തില്‍ കേരളത്തിന്റെ വായ്പയില്‍ നിന്ന് വെട്ടിയിരുന്നു. ഈ തീരുമാനമാണ് കേരളത്തിന്റെ ആവശ്യം പരിഗണിച്ച് തല്‍ക്കാലം നീട്ടിവച്ചിരിക്കുന്നത്. ഇതോടെ ക്രിസ്മസിന് മുന്‍പ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ വഴി തുറന്നു. കേരളത്തിന്റെ തുടര്‍ച്ചയായ ആവശ്യത്തെയും പ്രതിഷേധത്തെയും തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ താല്‍ക്കാലിക ആശ്വാസം പകരുന്ന നടപടി. അടുത്ത മൂന്ന് മാസത്തേക്ക് ആകെ കടമെടുക്കാൻ അവശേഷിക്കുന്നത് 5000 കോടിയാണ്. അതില്‍ 2000 കോടിയാണ് ചൊവ്വാഴ്ച എടുക്കുന്നത്. ഇതോടെ അവശേഷിക്കുന്നത് 3000 കോടി മാത്രമാകും. സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നിവര്‍ത്തിക്കാൻ 30000 കോടി എങ്കിലും വേണമെന്നാണ് കണക്ക്. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ക്രിസ്മസിന് മുന്‍പ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. മറ്റു ചെലവുകളും കൂടി നോക്കി, ഖജനാവിന്റെ പൊതുസ്ഥിതികൂടി അവലോകനം ചെയ്ത ശേഷമാകും അന്തിമ തീരുമാനം.
ഇളവ് അനുവദിച്ചു ; 2000 കോടി കടമെടുക്കാൻ ധനവകുപ്പ്
No Comment.