ഗതാഗത മന്ത്രിമാർ മാറുന്നതിനനുസരിച്ചും മുതിർന്ന ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾക്കനുസരിച്ചും വരുത്തുന്ന പരിഷ്കാരങ്ങളിൽ പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ. ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ വരുത്തിയ പരിഷ്കാരങ്ങളാണ് കെ.ബി ഗണേഷ് കുമാർ മാറ്റുന്നത്. കെഎസ്ആർടിസിയുടെ ജില്ലാ ഓഫീസുകൾ നിർത്തലാക്കിയതാണ് ഏറ്റവും അവസാനത്തെ പരിഷ്കാരം. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ സ്ഥായിയായ മാർഗ്ഗങ്ങൾ വേണമെന്ന് ഇടതുതൊഴിലാളി യൂണിയനുകളും ആവശ്യപ്പെടുന്നുണ്ട്.
ഭരണം മാറുമ്പോഴായിരുന്നു നേരത്തെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നത്. സർവീസുകൾ ആദായകരമായി പുനഃക്രമീകരിക്കൽ, ഡിപ്പോ മാനേജ്മെന്റ്, ജീവനക്കാരുടെ വിന്യാസം എന്നിവയ്ക്കൊന്നും സ്ഥായിയായ സംവിധാനം കോർപ്പറേഷനിലില്ല. ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ജില്ലാ ഓഫീസുകൾ നിർത്തലാക്കൽ, ബസ് സർവീസിനുള്ള ഏകീകൃത സംവിധാനം ഒഴിവാക്കൽ, ലാഭകരമായ ട്രിപ്പുകൾ വെട്ടിക്കുറയ്ക്കൽ തുടങ്ങിയവയാണ് അടുത്തകാലത്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾ.
2022 ജൂലായ് 18-നാണ് സർവീസുകളിലും വരുമാനത്തിലും വ്യക്തതയുണ്ടാകാനായി ജില്ലാ ഓഫീസുകൾ രൂപവത്കരിച്ചത്. അധിക ചെലവ് വരുത്തുന്ന ഇതിനെ തൊഴിലാളി സംഘടനകൾ എതിർത്തിരുന്നു.
ടിക്കറ്റ്-കാഷ്-അറ്റെൻഡൻസ് രേഖപ്പെടുത്തൽ തുടങ്ങിയ ജോലികൾ ഡിപ്പോകളിൽത്തന്നെ ചെയ്യേണ്ടിവന്നിരുന്നു. ചെലവ് കുറയ്ക്കാൻ നടപ്പാക്കിയ പരിഷ്കാരങ്ങൾക്കായി ഏറെ പണം ചെലവാക്കേണ്ടിവന്നതും എതിർപ്പിനിടയാക്കിയിരുന്നു.
No Comment.