എം.എൽ.ടി. പഠനം പൂർത്തിയാക്കി പരീക്ഷ കഴിഞ്ഞ ദിവസം, വിദ്യാർഥികളായ നസ്രിനും ഹിബയും റിസ്ബയും റിസയും അവർ സ്ഥിരം കയറാറുളള സ്വകാര്യബസ്സിൽ ഒരിക്കൽ കൂടി കയറി. മൂന്ന് വർഷം സുരക്ഷിതമായി കോളേജിൽ എത്തിച്ച ബസ് ജീവനക്കാരായ അനിയോടും മുരളിയോടും യാത്ര പറഞ്ഞു. ഒപ്പം ഒരു സമ്മാനവും നൽകി. ഈ തൊഴിലെടുത്ത് തുടങ്ങിയ ശേഷം ആദ്യമായൊരു സമ്മാനം കിട്ടിയപ്പോൾ അനിക്കും മുരളിക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. കോഴിക്കോട് മെഡിക്കൽ കോളേജ് – വെള്ളിമാടുകുന്ന് റൂട്ടിൽ സർവീസ് നടത്തുന്ന ഐഡിയൽ ബസ് ജീവനക്കാർക്ക് വിദ്യാർഥികൾ ‘സർപ്രൈസ് ഗിഫ്റ്റ്’ നൽകിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഷര്‍ട്ടും മുണ്ടുമാണ് വിദ്യാര്‍ഥിനികള്‍ ബസ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.

മൂന്ന് കൊല്ലമായി ഈ ബസ്സിലെ സ്ഥിരം യാത്രക്കാരാണ്. മറ്റൊരു ബസ് ജീവനക്കാരോടും തോന്നാത്തൊരു സ്നേഹം ഞങ്ങൾക്ക് ഇവരോടുണ്ട്. ഞങ്ങളുടെ കോളേജ് ജീവിതത്തിൽ ചെറുതല്ലാത്തൊരു പങ്ക് ഇവർക്കുമുണ്ട്. അവർക്കൊരു സമ്മാനം കൊടുക്കാതെ ഞങ്ങൾ എങ്ങനെ പോകുമെന്ന് നാൽവർ സംഘം ചോദിക്കുന്നു. മുഖം കറുപ്പിക്കാത്ത , ചീത്ത പറയാത്ത ബസ് ജീവനക്കാരോട് ഞങ്ങൾക്ക് തോന്നുന്ന സ്നേഹം എസ്.ടി. കൊടുത്ത് ഒരിക്കലെങ്കിലും ബസ്സിൽ യാത്ര ചെയ്തവർക്ക് മനസ്സിലാവുമെന്നും ഇവർ പറയുന്നു.
വർഷങ്ങളായി ബസ്സിൽ ജോലി ചെയ്യുന്നവരാണ് മുരളിയും അനിയും ഈ തൊഴിലിനിടെ ആദ്യമായി ഒരു സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് ഇരുവരും. കുട്ടിക്കൂട്ടുകാർ നൽകിയ ഷർട്ടും മുണ്ടും ഇരുവർക്ക് നന്നായി ഇഷ്ടപ്പെട്ടു, കുട്ടികൾ തന്ന സമ്മാനം വീട്ടിൽ കാണിച്ചപ്പോൾ വീട്ടുകാർക്കൊക്കെ വലിയ സന്തോഷമായി ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് അനിയും മുരളിയും പറയുന്നത്.
ആകെ രണ്ട് ബസ്സാണ് മെഡിക്കൽ കോളേജ് – വെളളിമാട്കുന്ന് റൂട്ടിൽ ഓടുന്നത്. ബസ്സിനെ ആശ്രയിക്കുന്നവരെല്ലാം സ്ഥിരം യാത്രക്കാർ. എല്ലാവരോടും നല്ല രീതിയിലേ പെരുമാറാറുള്ളൂ എന്നും മുരളിയും അനിയും പറഞ്ഞു. രാവിലെയും വൈകിട്ടും ബസ്സിൽ നിറയെ കുട്ടികളുണ്ടാവും.7 എസ്.ടി. തന്ന് ബസ്സിൽ യാത്രചെയ്യുന്ന കുട്ടികളെ ഞങ്ങൾ വഴക്കുപറയാറോ ബുദ്ധിമുട്ടിക്കാറോ ഇല്ല, എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളൂ അതാവാം കുട്ടികളെ സമ്മാനം തരാൻ പ്രേരിപ്പിച്ചതെന്നും അനിയും മുരളിയും പറയുന്നു.
No Comment.