കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെനിയി ഡോക്ടര്‍ക്ക് നീതി തേടി സമരം നടത്തുന്ന ജൂനിയർ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ബംഗാള്‍ സര്‍ക്കാരില്‍ കൂട്ട നടപടി. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെയും ആരോഗ്യവകുപ്പ് ഡയറക്ടറെയും നീക്കി. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെ നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ കമ്മീഷണര്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൊല്‍ക്കത്ത ഡെപ്യൂട്ടി കമ്മീഷണറെ നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും അച്ചടക്ക നടപടിയെടുക്കാത്തതില്‍ ഡോക്ടര്‍മാര്‍ക്ക് എതിര്‍പ്പുള്ളതായാണ് വിവരം.
ഇന്നലെ മമതയുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യ ഡയറക്ടറേയും കൊല്‍ക്കത്ത പൊലീസ് കമ്മീഷണറേയും നീക്കണമെന്ന ആവശ്യമായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ചികിത്സ ലഭിക്കാതെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാരുമായി അനുഭാവ ചര്‍ച്ചയ്ക്ക് മമത തയ്യാറായത്. തുടക്കത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ സംരക്ഷിക്കുന്നതായിരുന്നു മമതയുടെ നിലപാട്.
No Comment.