കൊലയ്ക്ക് ശേഷം മച്ചാനെ എന്ന് വിളിച്ച് അടുത്തെത്തി, ബൈക്കിന്റെ ചാവി കറക്കി കൂളായി സ്‌റ്റേഷനിലേക്ക് കയറി’
കേരളത്തെ നടുക്കി അഞ്ച് പേരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയ പ്രതി അഫാൻ (23) പൊലീസ് സ്റ്റേഷനിലേക്കെത്തിയത് ഒരു കൂസലുമില്ലാതെ. സ്റ്റേഷന് പുറത്തുണ്ടായിരുന്ന സുഹൃത്തിനോട് വളരെ സന്തോഷത്തോടെ സംസാരിച്ചാണ് അഫാൻ അകത്തേക്ക് കയറിപ്പോയത്. ഒരു ഒപ്പിടാൻ വേണ്ടി എത്തിയതെന്നാണ് അഫാൻ തന്നോട് പറഞ്ഞതെന്ന് സുഹൃത്ത് മുഹമ്മദ് ആലിഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആലിഫിന്റെ വാക്കുകളിലേക്ക്
എനിക്ക് കൊച്ചുനാൾ മുതൽ അഫാനെ അറിയാം. എന്നെ കണ്ടിട്ട് മച്ചാനെ എന്ന് വിളിച്ചാണ് ഓടിവന്നത്. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ഒരു ഒപ്പിടാൻ വേണ്ടിയാണ് വന്നതെന്ന് പറഞ്ഞു. അകത്ത് ചെന്നതിന് ശേഷമാണ് അഞ്ച് പേരെ കൊന്നിട്ട് വന്നതാണെന്ന് പറഞ്ഞത്. ഈ സമയത്ത് ആള് നല്ല കൂളായിരുന്നു. അവന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നില്ല. ബൈക്കിന്റെ ചാവി കറക്കിക്കൊണ്ടാണ് സ്റ്റേഷനിലേക്ക് കയറിയത്. ആദ്യം എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇന്നലെ സംസാരിച്ചത്’- ആലിഫ് പറഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് താഴെ പാങ്ങോട് എലിച്ചുഴി പുത്തൻവീട്ടിലെത്തി ഉപ്പയുടെ ഉമ്മ സൽമാബീവിയെ കഴുത്തു ഞെരിച്ച് കൊന്നുകൊണ്ടാണ് അഫാൻ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കഴുത്തിലെ സ്വർണ്ണമാല ഊരി പണയംവച്ച് കിട്ടിയ പണം കൊണ്ടാണ് മറ്റുള്ളവരെ വകവരുത്താനുള്ള ചുറ്റികയും കത്തിയും പ്രതി വാങ്ങിയത്.
തുടർന്ന് പിതൃസഹോദരന്റെ വീട്ടിലെത്തി കൃത്യം നിറവേറ്റി. പിന്നീട് സ്വന്തം വീട്ടിലെത്തി കൊലപാതകങ്ങൾ നടത്തി.അപ്പോൾ സമയം ആറു മണിയോട് അടുത്തിരുന്നു. തുടർന്നാണ്‌പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. അഫാന്റെ ഉപ്പ റഹിം ഗൾഫിൽ ബിസിനസ് നടത്തിയെങ്കിലും വായ്പ വാങ്ങി കടക്കെണിയിലായി. അതു തീർക്കാൻ നാട്ടിലെ ബന്ധുക്കൾ സഹായിച്ചില്ല. അതിന്റെ പകയിൽ ആരുംജീവിച്ചിരിക്കേണ്ട എന്നു ചിന്തിച്ച് കൊലനടത്തിയെന്നാണ് സൂചന
No Comment.