കാസർകോട് കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ചനിലയിൽ
കാസർകോട് പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും മരിച്ച നിലയിൽ. പതിനഞ്ചുകാരിയേയും 42കാരനേയും കാണാതായത് കഴിഞ്ഞമാസം 12നാണ്. മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലാണ്. കഴുത്തിൽ കുരുക്കിട്ട് മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ പെൺകുട്ടിയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രമാണ് മൃതദേഹത്തിലും. പെൺകുട്ടിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയ ആളാണ് പ്രദീപ്.
ഫെബ്രുവരി 12ന് പുലർച്ചെ നാലേമുക്കാലോടെ ഉറക്കമുണർന്ന ഇളയ കുട്ടിയാണ് ചേച്ചിയെ കാണാനില്ലെന്ന് ആദ്യം മനസിലാക്കുന്നത്. മൊബൈൽഫോൺ മാത്രമാണ് പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്നത്. വിളിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിലും പിന്നെ സ്വിച്ച്ഡ് ഓഫ് ആയി.
തിരച്ചിലാരംഭിച്ച പൊലീസ് പ്രദീപിന്റെ ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ വീടിനു സമീപത്തെ കാട്ടിലെത്തിയതായി മനസിലാക്കിയിരുന്നു. പ്രദേശവാസികളുടെ കൂടി സഹായത്തോടെ പൊലീസ് ഈ മേഖലകളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. പ്രദീപ് പോകാൻ ഇടയുള്ള കർണാടക മടിക്കേരിയിലെ ബന്ധുവീടുകളിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു
No Comment.