യാചകൻ എന്നുകേൾക്കുമ്പോൾ മുഷിഞ്ഞ വസ്ത്രവും വൃത്തിഹീനമായ ദേഹവും പട്ടിണിയും പരിവട്ടവും നിറഞ്ഞ പശ്ചാത്തലവുമൊക്കെയായി ഒരാളുടെ ചിത്രമാകും നമുക്കു മുന്നിൽ തെളിയുക. എന്നാൽ, കോടികൾ ആസ്തിയുള്ള, സാമ്പത്തികമായി ഔന്നത്യത്തിൽ വിരാജിക്കുന്നയാളാണ് ഒരു യാചകനെങ്കിലോ? അങ്ങനെയൊരാൾ നമ്മുടെ രാജ്യത്തുണ്ട്. ലോകത്തെ ഏറ്റവും സമ്പന്നനായ യാചകൻ.7.5 കോടി രൂപയുടെ സമ്പത്ത്, ഇപ്പോൾ മുംബൈയിൽ കോടികൾ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകൾ, താനെയിൽ 30000 രൂപ വാടക ലഭിക്കുന്ന കട, സ്റ്റേഷനറിക്കട….
പറഞ്ഞുവരുന്നത് ഒരു കച്ചവടക്കാരന്റെയോ സിനിമാ നടന്റെയോ ആസ്തിയുടെ കാര്യമല്ല, കേവലം ഒരു ഭിക്ഷക്കാരന്റെ സമ്പാദ്യങ്ങളിൽ ചിലതാണിത്. അതെ, ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകൻ എന്ന പേരിൽ അറിയപ്പെടുന്ന ഭരത് ജയിന്റെ സമ്പാദ്യം.
ഇക്കണോമിക് ടൈംസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഭരത് ജെയിൻ ആഗോളതലത്തിൽ ഏറ്റവും സമ്പന്നനായ ഭിക്ഷാടകനാണ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷൻ (CSMT) അല്ലെങ്കിൽ ആസാദ് മൈതാൻ എന്നിവിടങ്ങളിലാണ് ജെയിൻ ഭിക്ഷാടനം നടത്തുന്നത്.
10 മുതൽ 12 മണിക്കൂറിനുള്ളിൽ പ്രതിദിനം 2500 – 4000 രൂപ തനിക്ക് സമ്പാദിക്കാൻ കഴിയുന്നുണ്ടെന്നാണ് ജെയിൻ പറയുന്നത്. മാസം 75000 രൂപവരെ. മുംബൈയിലെ പല ഓഫീസ് ജോലികളെക്കാൾ മികച്ച വരുമാനമാണിത്. ലഭിക്കുന്ന പണം ബുദ്ധിപൂർവ്വം ആദായം ലഭിക്കുന്ന മേഖലകളിൽ നിക്ഷേപിച്ചതാണ് ഇന്നത്തെ ജെയ്‌നിന്റെ സമ്പത്തിന്റെ രഹസ്യം. 40 വർഷമായി ഭിക്ഷാടനം നടത്തുന്ന ജെയിൻ ഇത്ര വലിയ കോടീശ്വരനായി മാറിയിട്ടും ഇപ്പോഴും ഭിക്ഷാടനം തുടരുന്നു എന്നത് എത്ര മാത്രം അർപ്പണബോധം ഈ തൊഴിലിനോട് അയാൾക്കുണ്ടെന്ന് വ്യക്തമാക്കുന്നു. വിവാഹിതനായ ജയിന് ഭാര്യ, രണ്ട് ആൺമക്കൾ, സഹോദരൻ, അച്ഛൻ എന്നിവരടങ്ങുന്ന കുടുംബവുമുണ്ട്. സാമ്പത്തിക പരാധീനതകൾ മൂലം വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന ജയന്റെ മക്കൾ ഉയർന്ന നിലവാരമുള്ള കോൺവെന്റ് സ്കൂളിലാണ് പഠിക്കുന്നത്.
ജെയിനും കുടുംബവും പരേലിലെ ഒരു ഡ്യൂപ്ലെക്സ് അപ്പാർട്ടുമെന്റിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങൾ ഒരു സ്റ്റേഷനറി കട നടത്തുന്നു.
സമൂഹത്തിലെ ഏറ്റവും ദരിദ്രമായ തൊഴിലിലൂടെ ദശ കോടീശ്വരനാകാൻ ഒരാൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അയാൾ സാമ്പത്തികശാസ്ത്രത്തിനുപോലും ഒരു മാതൃകയാണ്
No Comment.