കോഴിക്കോട്: ലഹരിക്ക് പണം നൽകാത്തതിന്റെ പേരിൽ ഭർത്താവിന്റെ ഉപദ്രവത്തിന് ഇരയായ മുനീറ ഒടുവിൽ മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലിട്ടു കൊണ്ടിരുന്ന മുനീറ ഇന്നലെ പുലർച്ചെയാണ് വിടവാങ്ങിയത്. സ്വന്തം ചോരയും നീരും നൽകി വളർത്തേണ്ടവർ തന്നെ കാലനായി മാറിയപ്പോൾ, തണൽ നഷ്ടപ്പെട്ടത് ആറും, എട്ടും വയസ്സുള്ള 2 പെൺകുട്ടികൾക്കാണ്.
ജോലിക്ക് പോയി കഷ്ടപ്പെട്ട് കുടുംബം പുലർത്തിയിരുന്ന മുനീറയായിരുന്നു ആ വീടിന്റെ ഏക ആശ്വാസം. എന്നാൽ, ലഹരിയുടെ ലഹരിയിൽ വിവേകം നഷ്ടപ്പെട്ട ഭർത്താവ് അബ്ദുൽ ജബ്ബാർ കഴിഞ്ഞ ബുധനാഴ്ചയാണ് മുനീറയുടെ ജീവനെടുക്കാൻ ശ്രമിച്ചത്. ലഹരി മരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തടുടർന്നുണ്ടായ തർക്കം ഒരു കൊടുവാളിലൂടെ ആ സ്ത്രീയുടെ ജീവശ്വാസം കവർന്നെടുക്കുന്നതിലാണ് അവസാനിച്ചത്.

അമ്മ ജോലിക്ക് പോയി വരുന്നത് കാത്തു നിന്നിരുന്ന ആ കുരുന്നുകൾക്ക് ഇനി ആരുണ്ട് എന്ന ചോദ്യം നാടിനെയാകെ കണ്ണീരിലാഴ്ത്തുന്നു. ലഹരി മരുന്നിന് അടിമയായ പിതാവ് ജയിലഴികൾക്കുള്ളില്‍ ആവുകയും ജീവന്റെ ജീവനായിരുന്ന അമ്മ മണ്ണിലേക്ക് മടങ്ങുകയും ചെയ്തതോടെ ആ മക്കൾ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി.. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന മകളെ നഷ്ടപ്പെട്ട വേദനയിലാണ് പ്രദേശം. ലഹരി എന്ന വിപത്ത് ഇനിയും എത്ര ജീവിതങ്ങളെ തകർക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ…
No Comment.