1994 ൽ തിരുവനന്തപുരത്തെ ഒരു ഹൈസ്ക്‌കൂളിൽ ഒരുമിച്ചു പഠിച്ചവർ. 25 വർഷത്തിനു ശേഷം അവർക്കൊരു ആഗ്രഹം. നമുക്കും ഒരു ഗെറ്റ് ടു ഗെദർ നടത്തിയാലോ? ആലോചനകൾക്കു ശേഷം ഒരു പൂർവ വിദ്യാർഥി സംഗമം നടത്താൻ അവർ തീരുമാനിച്ചു. അതിൻ്റെ ആദ്യ പടിയായി ഒരു വാട്‌സാപ് ഗ്രൂപ്പ് തുടങ്ങി. ആ ഗ്രൂപ്പിൽ അന്ന് ഒപ്പം പഠിച്ചവരുടെയെല്ലാം നമ്പറുകൾ ശേഖരിച്ച് ആഡ് ചെയ്തു. ഈ വാട്‌സാപ് ഗ്രൂപ്പ് പക്ഷേ, ഉപകാരപ്രദമായത് ആ ബാച്ചിലെ രണ്ടുപേർക്കായിരുന്നു-പ്രേംകുമാറിനും സുനിതയ്ക്കും. ഗ്രൂപ്പിൽനിന്ന് നമ്പർ എടുത്ത് അവർ പരസ്പരം സംസാരിച്ചു തുടങ്ങി. മേയിൽ സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ, പഠന കാലത്തു പറയാതിരുന്ന പ്രണയം ഇരുവരും തുറന്നു പറഞ്ഞു. പക്ഷേ, ആ തുറന്നു പറച്ചിൽ അവസാനിച്ചത് ക്രൂരമായൊരു കൊലപാതകത്തിലായിരുന്നു.
എന്റെ ഭാര്യയെ കാണാനില്ല
2018 സെപ്റ്റംബർ 23. അന്നാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രേംകുമാർ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തുന്നത്. അപ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന സീനിയർ സിപിഒ സി.വി.ജോസിനാണു പ്രേംകുമാർ പരാതി നൽകിയത്. അതിനൊപ്പം അയാൾ മറ്റൊരു കാര്യം കൂടി പൊലീസിനോടു പറഞ്ഞു: “എന്റെ ഭാര്യ വിദ്യയെ മുൻപ് 4 തവണ കാണാതായിട്ടുള്ളതിനാൽ, തൽക്കാലം കേസ് എടുക്കേണ്ട.” എന്നാൽ, അന്നുതന്നെ പൊലീസ് കേസെടുത്തു. 2 ദിവസത്തിനു ശേഷം പ്രേംകുമാറിനെ മൊഴിയെടുക്കാൻ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. എന്നാൽ നവംബർ 1 നു ഹാജരാകാമെന്നാണ് അന്ന് അയാൾ പൊലീസിനോട് പറഞ്ഞത്. പറഞ്ഞ ദിവസം അയാൾ ഹാജരാകാത്തതുകൊണ്ട് പൊലീസ് പ്രേമിനെ വീണ്ടും വിളിച്ചു. എന്നാൽ താൻ ഹൈദരാബാദിൽ ആണെന്നും നാട്ടിൽ വരുമ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്നുമാണ് അയാൾ പറഞ്ഞത്. പക്ഷേ, നാട്ടിലെത്തിയിട്ടും പ്രേംകുമാർ സ്റ്റേഷനിൽ എത്താതിരുന്നതോടെ പൊലീസ് വീണ്ടും ഇയാളെ ഫോണിൽ വിളിച്ചു. ഇതിനിടെയാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രേംകുമാറിനെതിരെ പരാതിയൊന്നുമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി.

എന്നാൽ അത് പൊലീസിന് വലിയൊരു ആശയക്കുഴപ്പമുണ്ടാക്കി. കേസിലൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ പിന്നെന്തിന് പ്രേംകുമാർ മുൻകൂർ ജാമ്യ ഹർജി നൽകണം? അതോടെ പൊലീസിനൊരു സംശയവും തോന്നിത്തുടങ്ങി- ഭാര്യ വിദ്യയുടെ തിരോധാനവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടാകുമോ? അതോടെ മൊഴി നൽകാൻ വീണ്ടും പ്രേം കുമാറിനെ വിളിപ്പിച്ചു. മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പ്രേംകുമാർ കമ്മിഷണർക്കു പരാതി നൽകി. പിന്നാലെ, സിഐ സ്റ്റേഷനിൽ ഇല്ലാത്ത സമയം നേക്കി ഇയാൾ മൊഴി നൽകാനെത്തി. ഇതിനിടെയാണ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് ഒരു ശബ്ദ സന്ദേശം എത്തുന്നത്. “എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ ഇതായിരുന്നു ആ വാട്‌സാപ് സന്ദേശം. പിന്നാലെ പ്രേംകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ വച്ച് പ്രേംകുമാർ പൊലീസിനോട് എല്ലാം ഏറ്റുപറഞ്ഞു.
അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊന്നത് ഡബിള്‍ ബാരല്‍ തോക്ക് കൊണ്ട്;
No Comment.