Skip to content

chithrodayamflashnews.com

May 6, 2026 11:54 pm
Asnap 1409

വർക്ക് ഫ്രം ഹോം തട്ടിപ്പുകൾ ഏറുന്നു, സൂക്ഷിച്ചില്ലേൽ പണി ‘വീട്ടിൽ’ കിട്ടും

കോഴിക്കോട് | വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന സന്ദേശം ഫോണിൽ കണ്ടാൽ എടുത്തുചാടി പണമുണ്ടാക്കാൻ പുറപ്പെടേണ്ട. അടിമുടി വ്യാജൻമാർ ഇറങ്ങിയിട്ടുണ്ട്. സൂക്ഷിച്ചില്ലേൽ പണവും പോകും മാനക്കേട് വേറെയും. ജില്ലയിൽ വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകൾ ഏറിയതോടെ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് പൊലീസ്.

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, തൊഴിലിനോടൊപ്പം അധിക വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സമീപിക്കുക. തൊഴിലവസരങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരുടെയും പണത്തിന് അത്യാവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. ഇത്തരത്തിൽ വിവരം ശേഖരിച്ചു കഴിഞ്ഞാൽ ആവശ്യക്കാരനെ ബന്ധപ്പെട്ട് വാഗ്ദാനം നൽകും. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തുക സമ്പാദിക്കാൻ കഴിയുന്ന ജോലികളായിരിക്കും തട്ടിപ്പു സംഘം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക. തട്ടിപ്പിൽ വീഴുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചാൽ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പണം കൈക്കലാക്കാൻ ശ്രമിക്കും. വിശ്വാസ്യത ഉറപ്പിക്കാൻ ചെറിയ തോതിലുള്ള ഓൺലൈൻ ജോലികൾ തരപ്പെടുത്തി തരും. കിട്ടിയ ജോലിയിൽ മണിക്കൂറുകൾ ചെലവാക്കിയിട്ടും പണം കിട്ടാതാകുമ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലാവുക. പണത്തിന് അത്യാവശ്യമുള്ളവരും ജോലി അന്വേഷകരുമാണ് ഇത്തരം തട്ടിപ്പിൽ കൂടുതലായും ഇരയാകുന്നതെന്ന് പൊലീസ് പറഞ്ഞു. അറിയിപ്പുകളും ബോധവത്കരണവും നൽകിയാലും കേസുകൾ കുറയുന്നില്ലെന്നതാണ് വാസ്തവം. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് അറിഞ്ഞ് കുടുങ്ങിപ്പോകുന്നവരാണ് പരാതിക്കാരേറെയും.

ജാഗ്രത പുലർത്തിയാൽ മാത്രമേ ഇത്തരം തട്ടിപ്പുകളെ ഫലപ്രദമായി ചെറുക്കാൻ കഴിയൂ. തൊഴിൽ വാഗ്ദാനവുമായി സമീപിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ ഇന്റർനെറ്റിലോ മറ്റും തിരഞ്ഞ് വിശ്വാസ്യത ഉറപ്പ് വരുത്തണം. സ്ഥാപനത്തിന്റെ ലൊക്കേഷൻ മനസിലാക്കി ഗൂഗിൾ മാപ്പോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് അങ്ങനെ ഒരു ഓഫീസ് അവിടെയുണ്ടെയെന്ന് മനസിലാക്കുക. സ്ഥാപനത്തിന്റെ പേര് ഇന്റർനെറ്റിൽ തിരയുമ്പോൾ വ്യാജ വെബ്സൈറ്റിലേക്ക് നയിക്കപ്പെടാനും സാദ്ധ്യതയുണ്ട്. വിശ്വസനീയമായ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ മാത്രം ജോലിയ്ക്ക് ശ്രമിക്കുക.

‘ തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ സൈബർ പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക. ആദ്യ മണിക്കൂറിനകം വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ് .

സംസ്ഥാന പൊലീസ് മീഡിയ സെൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6