ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ നാവികസേന ആസ്ഥാനത്തെത്തി. കൊച്ചി കെ.പി.സി.സി ജങ്ഷനില്‍ നിന്ന് റോഡ്ഷോ തുടങ്ങി.വിവിധ പദ്ധതി ഉദ്ഘാടനങ്ങള്‍ക്കും പൊതു, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായാണ് മോദി കേരളത്തിലെത്തിയത്. ഇന്നും നാളെയും കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് വൈകീട്ട് അഞ്ചിന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആറിന് കൊച്ചി നഗരത്തില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഒരുമണിക്കൂറിലേറെ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്. ബുധനാഴ്ച രാവിലെ ഏഴിന് ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകുന്ന നരേന്ദ്ര മോദി 7.20 ന് ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ഇറങ്ങും. 7.30 ന് ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ എത്തും. 7.45 ന് ക്ഷേത്ര ദര്‍ശനം. ദര്‍ശനത്തിന് ശേഷം ശ്രീവത്സത്തിലേക്ക് മടങ്ങും. 8.45 ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തിലെത്തും. തുടര്‍ന്ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തി തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് പറക്കും. 10.30ന് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പൂജയും ദര്‍ശനവും നടത്തും.തുടര്‍ന്ന് കൊച്ചിയില്‍ തിരിച്ചെത്തി കൊച്ചിൻ ഷിപ്പ്‌യാര്‍ഡിലെ (സി.എസ്.എല്‍) പുതിയ ഡ്രൈ ഡോക്ക് (എൻ.ഡി.ഡി), കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐ.എസ്.ആര്‍.എഫ്), പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്ക് 12ന് വിലിങ്ടണ്‍ ഐലൻഡിലാണ് പരിപാടി നടക്കുക. ഉച്ചക്കുശേഷം എറണാകുളം മറൈൻഡ്രൈവില്‍ ബി.ജെ.പിയുടെ ബൂത്ത്തല സംഘടന ശാക്തീകരണ സമിതിയായ ശക്തികേന്ദ്രയുടെ ചുമതലക്കാരെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ശേഷം ഡല്‍ഹിക്ക് മടങ്ങും. പ്രധാനമന്ത്രി ദര്‍ശനത്തിനെത്തുമ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഡ്യൂട്ടിയിലുള്ള അവശ്യം വേണ്ട ജീവനക്കാര്‍, ചുമതലകളുള്ള പാരമ്പര്യ പ്രവൃത്തിക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം. ഇവരുടെ പട്ടിക തയാറാക്കി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊലീസ് ഗുരുവായൂരിലെത്താൻ തുടങ്ങിയതോടെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പൊലീസ് വാഹനങ്ങള്‍ നിറഞ്ഞു. ഇന്നര്‍ റിങ് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് ഗതാഗത ക്രമീകരണം ഉണ്ടായിരുന്നു. പരിശോധനകള്‍ക്കായി ഡോഗ് സ്ക്വാഡിലെ കൂടുതല്‍ നായ്ക്കളെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്. 4000 പൊലീസുകാരെയാണ് സുരക്ഷ ചുമതലകള്‍ക്കായി നിയോഗിക്കുന്നത്.
No Comment.