
കഴിഞ്ഞുപോയ പ്രണയത്തിന്റെ
മാധുര്യം പുലരികൾ പാടാറുണ്ട്.
അറിഞ്ഞുപെയ്ത മഴയ്ക്ക്
അന്നും പിണക്കം പകരുന്ന നേരമാണ്.
ചിരിച്ചുവെന്ത വേനൽ കായകൾ
അപ്പോഴും ചരിത്രം ഉണ്ടുതീർത്തു.
മനസ്സുകൾ കള്ളങ്ങൾ ചൊല്ലി
അവ ഏറ്റുപാടുമ്പോൾ പിറവിയിൽ
ഒരു മൗനം തനിച്ചിരിക്കാൻ
കൊതി ചൊല്ലി ഒതുക്കത്തിലിരുന്നു.
അക്ഷരത്തെറ്റ് തുന്നിയ
നാവുമായൊരു നായ പലകുറി മുറ്റം
തൊട്ട് നോക്കി
ഒപ്പം ചേർന്നൊരു പാതിരക്കാറ്റു പരിഭവം കൊണ്ടു.
വീണുപോയ വിഗ്രഹങ്ങൾ
അന്നും പലരും തച്ചുടച്ചു കൊണ്ടിരുന്നു.
മുഖമല്ല ഉള്ളിലൊരു ഇരുളറയുണ്ട്.
അവിടെ കൊതിയുടെ മൺകുടമുണ്ട്.
പറഞ്ഞുതീർത്ത കണക്കുകൾ
തെറ്റാണെന്നറിഞ്ഞുകൊണ്ടൊരു കണ്ണക്കപ്പിള്ള
എഴുതിത്തള്ളിയ വിലകളാണ്
ഇന്നിവിടെ പടർന്ന വസന്തത്തിന്റെ ആധാരം.


No Comment.