
കവിത
ദൂരം… ദൂരം… ദൂരം
രചന
നിഥിൻകുമാർ ജെ പത്തനാപുരം
ദൂരെയൊരു തീരമുണ്ടെന്നും
അവിടെയായിയൊരാൾ കാവലുണ്ടെന്നും
മണൽതരികൾ പറഞ്ഞ കഥകളിൽ
കേട്ടതൊർമയിലിന്നുമുണ്ട്.
പകുത്തു നൽകിയ പുഞ്ചിരിയുടെ
പകുതിയും ഞാൻ കരുതിവെച്ചിരുന്നു.
തുന്നിചേർക്കാനുള്ള നൂലിന്റെയറ്റത്തൊരു
തൂവലും കോർത്ത് വെച്ചിരുന്നു.
ഏകാന്തതനിറഞ്ഞ വാതിലുകൾ
തുറക്കാതെയിന്നും മുറിയുടെ കോണിൽ
മുഖം മൂടിയ ചുവരുകളെ
ചേർന്ന് ഞാൻ നിൽക്കുന്നു.
വളകൾ കിലുങ്ങുന്ന ശബ്ദങ്ങൾക്ക്
അലകളുടെ തേങ്ങലാണ് സാമ്യം
കണ്ണാടി ചില്ലുകളിലൊന്നിൽ കോറിയിട്ട
വാക്കുകൾക്ക് ജീവൻ വെച്ചതും കണ്ടു.
ഓരോ മുറിയുടെ ഉള്ളിന്റെയുള്ളിൽ
ചിതലുകൾ തിന്നിറക്കിയ ഛായങ്ങൾക്ക്
മറവിൽ കറുപ്പ് പടർന്ന ചോര തുള്ളികൾ
മയിൽപീലി കണ്ണുകൾ പോലെ തിളങ്ങും.
ഓരോ വാതിലിനപ്പുറവും വെളിച്ചം
നഷ്ടമായ കിളികളുടെ കരച്ചിലും
ശ്വാസം നഷ്ടമായ മാമരങ്ങളുടെ
വിങ്ങലും വിളിയും കേൾക്കാം.
കരുതി നിന്നിട്ടും ഒറ്റിയിട്ട് പോയ സ്നേഹവും നിഴലും ഒച്ചയിട്ട് പരിഹസിച്ചതും കാണാം
ദൂരെ കാണുന്ന കാഴ്ച്ച നഷ്ടമായാ
മണൽത്തരികളുടെയുള്ളിൽ.

No Comment.