മലപ്പുറം ജില്ല വിഭജിച്ച് രണ്ട് ജില്ലകൾ രൂപീകരിക്കണമെന്ന് സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ വർധിച്ചു വരുന്ന ജനസംഖ്യയും ഭരണനിർവഹണത്തിൽ നേരിടുന്ന വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു.
നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം പോലുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു. അതിനാൽ മലപ്പുറത്ത് പുതിയ ജില്ല രൂപീകരണം അത്യന്താപേക്ഷിതമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു.
ഭൂപ്രകൃതിയും യാത്രാ ക്ലേശങ്ങളും കണക്കിലെടുത്താൽ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. 39 പാർലമെന്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലവിലുള്ള തമിഴ്നാടിനെ ഈ വിഷയത്തിൽ കേരളത്തിന് മാതൃകയാക്കാവുന്നതാണെന്നും സമസ്ത അഭിപ്രായപ്പെട്ടു.
പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടെ സിവിൽ സ്റ്റേഷനുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുമെന്നും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് വേഗത നൽകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. അതിനാൽ രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർത്ഥ്യമാക്കാൻ ഭരണ–പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ പുതുതായി വഖഫ് ബോർഡ് അംഗമായി നിയമിച്ച കെ. ഉമർ ഫൈസി മുക്കം ആണ് പ്രമേയം അവതരിപ്പിച്ചത്. ഹൈദർ ഫൈസി പനങ്ങാങ്ങര പ്രമേയം പിന്താങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമസ്തയുടെ ജില്ലാവിഭജന ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുകയാണ്. മുൻപും സമസ്ത ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ പ്രഖ്യാപനം മുന്നണികളെ സമ്മർദ്ദത്തിലാക്കുമെന്നാണ് വിലയിരുത്തൽ
സ്കൂട്ടർ പാർക്കിംഗിലെ തർക്കം; യുവതിയുടെ കെെകൾ വെട്ടി അമ്മാവൻ, സംഭവം കിളിമാനൂരിൽ
No Comment.