തിരുവനന്തപുരം സ്വദേശിയായ മനോജ് വർഷങ്ങൾക്കുശേഷമാണ് പുറംലോകം കാണുന്നത്. സുഹൃത്തിന്റെ ചതിയിൽപ്പെട്ട് ജയിലിലായ മനോജിന് ഒടുവിൽ രക്ഷയായി മാറിയത് ഒമാനിലെ പ്രവാസി മലയാളികളുടെ ഇടപെടലാണ്.
ബിസിനസ് വിപുലീകരിക്കാമെന്നും വിദേശത്ത് നിന്ന് പച്ചക്കറി സാധനങ്ങൾ കൊണ്ടുവന്ന് കച്ചവടം നടത്തി ലാഭകരമാക്കാമെന്നും പറഞ്ഞ് സുഹൃത്ത് മനോജിനെ വിശ്വസിപ്പിച്ചു. അത് വിശ്വസിച്ച മനോജ് സ്വന്തം വീടും സ്ഥലവും ബാങ്കിൽ പണയം വെച്ച് പണം കണ്ടെത്തി. കൂടാതെ സ്പോൺസറിൽ നിന്ന് വാങ്ങിയ ലക്ഷക്കണക്കിന് രൂപയും സുഹൃത്തിന് നൽകി. എന്നാൽ പിന്നീട് സുഹൃത്ത് ആ പണവുമായി മനോജിനെ അറിയിക്കാതെ നാടുവിടുകയായിരുന്നു.
സാമ്പത്തികമായി എല്ലാം നഷ്ടപ്പെട്ട മനോജിന്റെ പേരിൽ കമ്പനിയും സ്പോൺസറും കേസുകൾ കൊടുത്തു. വീടും സ്ഥലവും ജപ്തി ചെയ്യപ്പെട്ടു. ഇതോടെ മനോജ് ഒമാനിലെ ജയിലിലായി. വർഷങ്ങളോളം സ്വന്തം കുടുംബത്തെ പോലും കാണാൻ കഴിയാതെ അദ്ദേഹം ജയിലിനുള്ളിൽ കഴിയേണ്ടി വന്നു.

ഇതിനിടെയാണ് മനോജിന്റെ കേസ് ഒമാനിലെ പ്രവാസി ലീഗൽ സെല്ലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വൈസ് പ്രസിഡന്റ് ജാസിം കരിക്കോടിന്റെ നേതൃത്വത്തിൽ സംഘടനാംഗങ്ങൾ ഒമാൻ സെൻട്രൽ ജയിലിലെത്തി മനോജിനെ നേരിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കി. അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെ നിയമപരമായ ഇടപെടലുകൾ ആരംഭിക്കുകയും ഒടുവിൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ജയിൽ മോചിതനായ ശേഷം മനോജ് പലവിധ ജോലികൾ ചെയ്ത് കടങ്ങൾ തിരിച്ചടക്കാൻ ശ്രമിച്ചു. കടങ്ങൾ അടച്ചതോടെ സ്പോൺസർ നാട്ടിലേക്ക് പോകാൻ അനുമതി നൽകി. എന്നാൽ കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിന്നതിനാൽ വിമാനത്താവളത്തിൽ എത്തിയപ്പോഴേയ്ക്ക് മനോജ് വീണ്ടും തടങ്കലിലായി.
പിന്നീട് ഒമാനിലെ നല്ല മനസ്സുള്ള പ്രവാസി മലയാളികളും വിവിധ സംഘടനകളും നൽകിയ പിന്തുണയും സഹായവും കൊണ്ടാണ് മനോജിന് വീണ്ടും സ്വാതന്ത്ര്യം ലഭിച്ചത്. ഒമാനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മനോജ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ടീമിൽ നിന്നുള്ള അഡ്വ. ജോസ് എബ്രഹാം, അഡ്വ. ആർ. മുരളിധരൻ, സുധീർ തിരുനിലത്ത് തുടങ്ങിയവർ മനോജിനും കുടുംബത്തിനും നിയമപരമായ എല്ലാ സഹായങ്ങളും തുടർന്നും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വർഷങ്ങളോളം ജയിലിനുള്ളിൽ കഴിയേണ്ടി വന്ന ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം തിരികെ കൊണ്ടുവന്നത് ഒടുവിൽ പ്രവാസി മലയാളികളുടെ കൂട്ടായ ശ്രമമാണ്
അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊന്നത് ഡബിള്‍ ബാരല്‍ തോക്ക് കൊണ്ട്;
പൂർവ വിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടു, പ്രണയം; കാമുകിക്കായി ഭാര്യയെ കൊന്നു;
No Comment.