
ഉത്തരമില്ലാത്തൊരു
ചോദ്യവും തലയില്‍ താങ്ങി
കാലങ്ങള്‍ നീങ്ങി.
മറുപടി കാത്തെന്റെ
കാലുകള്‍ കുഴഞ്ഞു.
ചോദ്യം ചോദിച്ചെന്റെ
നാവുണങ്ങി.
പുഴുവിനോടും
പുഴയോടും
മഴയോടും
മാമരത്തിനോടും
പൂവിനോടും
ഓരോ ഇലയോടും
ഞാനെന്റെ ചോദ്യമാവര്‍ത്തിച്ചു.
രാജരാജനും
മഹാമന്ത്രിക്കും
ചോദ്യം പകുത്തു നല്‍കി.
ഇവിടെയിനി
ജീവനുള്ളതായി എന്തുണ്ട്?
അഥവാ ജീവന്‍
നിലനിന്നിരുന്നോ?
ഒടുക്കമെന്റെ
ചിതറിയ ശിരസ്സുമായി
പാതിവെന്ത
ശരീരമേറ്റുവാങ്ങുവാന്‍
ക്ഷമയോടെ
നിശ്ശബ്ദതയില്‍ നില്‍ക്കേ,
വീണുടഞ്ഞ
ചില്ലുഭരണിയില്‍നിന്നും
എനിക്കുവേണ്ടി
കാലങ്ങളായി
ഒളിഞ്ഞിരുന്നതോ,
ഒതുങ്ങിയിരുന്നതോ,
ഒതുക്കി വച്ചിരുന്നതോ
ആയൊരു മണല്‍ത്തരി
പറഞ്ഞു:
ഇവിടെ ജീവനുള്ളത്
പിറവികൊണ്ടിട്ടില്ല.
ഇത് ഭൂമിയാണ്.
മണ്ണാണ്.
മണ്ണില്‍ ചേരുവാന്‍
മാത്രമുള്ള വളമാണ്
ഇവിടെ വിളയിച്ചെടുക്കുന്നത്.


No Comment.